2020, മേയ് 22, വെള്ളിയാഴ്‌ച

ഫൈസ് അഹമ്മദ് ഫൈസ് - ചോരക്കറ

എവിടെയുമുണ്ടായിരുന്നില്ല, ഒരു ചോരപ്പാടുമെവിടെയുമുണ്ടായിരുന്നില്ല,
കൊലപാതകിയുടെ കൈകളിൽ, നഖങ്ങളിൽ, വസ്ത്രങ്ങളിൽ കറ പുരണ്ടിരുന്നില്ല,
കത്തിമുനയിലും വാൾത്തലപ്പിലും ചുവപ്പിന്റെ ലാഞ്ഛന പോലുമുണ്ടായിരുന്നില്ല,
തറയിൽ കറ പറ്റിയിട്ടില്ല, ചുമരിൽ തെറിച്ചുവീണ പാടുകൾ കാണാനുമില്ല,
എവിടെയുമില്ല, എവിടെയും ചോരക്കറ പറ്റിയതായി കാണാനില്ല.

രാജാവിനു വേണ്ടിച്ചൊരിഞ്ഞതായിരുന്നില്ലത്, സേവനത്തിനു പ്രതിഫലം കിട്ടാൻ,
മതത്തിനു വേണ്ടിച്ചിന്തിയതായിരുന്നില്ലത്, മരണാനന്തരസ്വർഗ്ഗം കിട്ടാൻ,
പടക്കളത്തിലൊഴുക്കിയതായിരുന്നില്ലത്, കിർത്തിയുടെ കരഘോഷം കിട്ടാൻ,
യുദ്ധപതാക നനച്ചതായിരുന്നില്ലത്, ബഹുമതിയുടെ ദാഹം തീർക്കാൻ.

അതു പാവമൊരനാഥരക്തമായിരുന്നു, ആരും കേൾക്കാത്ത വിഫലരോദനമായിരുന്നു,
ആർക്കും നേരമുണ്ടായിരുന്നില്ല, ആർക്കും മനസ്സുമുണ്ടായിരുന്നില്ലതു കേൾക്കാൻ;
വാദിയില്ല, സാക്ഷികളില്ല, നിയമത്തിനു മുന്നിലതിനാൽ കേസുമില്ല.
അതതിപതിതരുടെ ചോരയായിരുന്നു, അതോടയിലേക്കൊലിച്ചിറങ്ങുകയും ചെയ്തു.

(1965)

അഭിപ്രായങ്ങളൊന്നുമില്ല: