2020, മേയ് 22, വെള്ളിയാഴ്‌ച

ഹാഫിസ് - ഞങ്ങൾക്കതു മതി


ഒരു പനിനീർപ്പൂവിന്റെ തുടുത്ത മുഖമുണ്ടുദ്യാനത്തിലെങ്കിൽ
ഞങ്ങൾക്കതു മതി,
നടവഴിയിലൊരേയൊരു സൈപ്രസിന്റെ തണലുണ്ടെങ്കിൽ
ഞങ്ങൾക്കതു മതി.
വാക്കും ചെയ്തിയും ചേരാത്ത മനുഷ്യർക്കിടയിൽ നിന്നെനി-
ക്കകലെപ്പോയാൽ മതി.
മുഖം മുഷിഞ്ഞ മനുഷ്യർക്കിടയിലൊരു പാത്രം മദിരയുണ്ടെങ്കിൽ
ഞങ്ങൾക്കതു മതി.
ഇവിടെ നല്ലതു ചെയ്താൽ അവിടെ മാളിക കിട്ടുമെന്നു
ചിലർ പറയുന്നു;
പ്രകൃതം കൊണ്ടേ നാടോടികൾ, യാചകരുമാണു ഞങ്ങൾ,
കള്ളുകടയുടെ കോണിലൊഴിഞ്ഞൊരിടം തന്നാൽ
ഞങ്ങൾക്കതു മതി.
ഒഴുകുന്ന പുഴയുടെ കരയ്ക്കിടയ്ക്കൊന്നു ചെന്നിരിക്കെന്നേ.
അത്രവേഗം മായുന്നതാണു ലോകമെന്നൊന്നു കണ്ടാൽ
ഞങ്ങൾക്കതു മതി.
തോഴന്മാരിൽ വച്ചു തോഴൻ തന്നെ ഇവിടെ വന്നിരിക്കെ
മറ്റാരെത്തേടിയുഴറാൻ?
ആത്മമിത്രവുമായൊന്നാനന്ദിച്ചു സംസാരിക്കാനായെങ്കിൽ
ഞങ്ങൾക്കതു മതി.
നിന്റെ വാതിൽക്കൽ നിന്നെന്നെപ്പറഞ്ഞയക്കരുതേ, ദൈവമേ,
സ്വർഗ്ഗത്തിലേക്കായാലും.
സ്ഥലകാലങ്ങൾ വേണ്ട, നിന്റെയൊരിടവഴിയുണ്ടെങ്കിൽ
ഞങ്ങൾക്കതു മതി.
ഇതുചിതമല്ല ഹാഫിസ്, വിധി തന്ന ഉപഹാരങ്ങളെച്ചൊല്ലി
ഇത്രയും പരാതിയോ?
പുഴയുടെ പ്രകൃതം പോലൊഴുകുന്ന നിന്റെ കവിതകളുണ്ടെങ്കിൽ
ഞങ്ങൾക്കതു മതി.

അഭിപ്രായങ്ങളൊന്നുമില്ല: