2020, മേയ് 31, ഞായറാഴ്‌ച

സ്ബിഗ്നിയെഫ് ഹെർബെർട്ട് - സംഭവകഥ


കടൽക്കരയിലൂടെ ഞങ്ങൾ നടക്കുന്നു
പൗരാണികമായൊരു സംഭാഷണത്തിന്റെ രണ്ടറ്റങ്ങൾ
ഞങ്ങൾ  മുറുകെപ്പിടിച്ചിരുന്നു
- നിങ്ങൾക്കെന്നെ ഇഷ്ടമാണോ
-എനിക്കു നിന്നെ ഇഷ്ടമാണ്‌


പുരികം ചുളിച്ചുകൊണ്ട്
അറിയുന്ന ജ്ഞാനമൊക്കെ ഞാൻ സംക്ഷേപിക്കുന്നു
പഴയതും പുതിയതുമായ നിയമങ്ങളുടെ
ജ്യോതിഷികളുടെ പ്രവാചകന്മാരുടെ
ഉദ്യാനജീവികളായ ദാർശനികരുടെ
ഏകാന്തജീവികളായ ദാർശനികരുടെ


അതേകദേശം  ഇതുപോലിരുന്നു:
-കരയരുത്
-ധൈര്യമായിരിക്കൂ
-എല്ലാവരും എങ്ങനെയാണെന്നു നോക്കൂ


നീ ചുണ്ടു പിളുത്തിക്കൊണ്ടു പറയുന്നു
-നിങ്ങളൊരു പാതിരിയാവേണ്ടിയിരുന്നു
മടുപ്പോടെ നീ നടന്നുപോകുന്നു
ഉപദേശികളെ ആർക്കും ഇഷ്ടമല്ല


ഒരിടത്തരം ചാവുകടലിന്റെ കരയിൽ നിൽക്കെ
ഞാനെന്തു പറയാൻ


നടന്നുമറഞ്ഞ കാലടികളുടെ വടിവിൽ
സാവധാനം വെള്ളം വന്നു നിറയുന്നു

അഭിപ്രായങ്ങളൊന്നുമില്ല: