2021, ജൂൺ 26, ശനിയാഴ്‌ച

ബോദ്‌ലേർ- ഭാവന

 അടുത്ത കാലത്തായി ഒരായിരം രീതികളിൽ ഇങ്ങനെ പറഞ്ഞു നാം കേട്ടിട്ടുണ്ട്: “പ്രകൃതിയെ പകർത്തുക; പ്രകൃതിയെ മാത്രം. പ്രകൃതിയുടെ വിശിഷ്ടമായ ഒരനുകരണത്തെക്കാൾ വലിയ ഒരാനന്ദമോ ഉജ്ജ്വലമായ വിജയമോ നമുക്കു കിട്ടാനില്ല.” കലയ്ക്കു നേർവിരുദ്ധമായ ഈ സിദ്ധാന്തം പെയിന്റിങ്ങിനു മാത്രമല്ല, എല്ലാ കലകൾക്കും, നോവലിനു പോലും, കവിതയ്ക്കു പോലും ബാധകമാണെന്നാണ്‌ അവകാശവാദം. പ്രകൃതിയെക്കൊണ്ട് അത്രയ്ക്കും തൃപ്തരായ ഈ സിദ്ധാന്തക്കാർക്ക് ഇങ്ങനെ മറുപടി കൊടുക്കാനുള്ള അവകാശം  ഭാവനാശാലിയായ ഒരാൾക്ക് തീർച്ചയായുമുണ്ട്: “എനിക്കു നേരേ മുന്നിലുള്ളതിനെ പകർത്തിവയ്ക്കുന്നത് വ്യർത്ഥവും വിരസവുമായിട്ടാണ്‌ ഞാൻ കാണുന്നത്, കാരണം, അതിലുള്ളതൊന്നും എന്നെ തൃപ്തിപ്പെടുത്തുന്നതല്ല. പ്രകൃതി അസുന്ദരമാണ്‌, ഭൗതികയാഥാർത്ഥ്യത്തിന്റെ ക്ഷുദ്രതയെക്കാൾ എനിക്കിഷ്ടം എന്റെ സ്വന്തം ഭാവനയുടെ മിഥ്യകളാണ്‌.” എന്നാൽ അതിനെക്കാൾ കുറച്ചുകൂടി താത്ത്വികമായിരിക്കും, ഇപ്പറഞ്ഞ സിദ്ധാന്തക്കാരോട് ആദ്യം തന്നെ ഇങ്ങനെ ചോദിക്കുക: ബാഹ്യപ്രകൃതിയുടെ അസ്തിത്വത്തെക്കുറിച്ച് നിങ്ങൾക്കത്രയ്ക്കുറപ്പാണോ? ഇനി ആ ചോദ്യം നിന്ദാഗർഭമായ ഒരു പ്രതികരണമാണ്‌ അവരിൽ ഉണ്ടാക്കുക എന്നു തോന്നുന്നെങ്കിൽ ഇങ്ങനെയാകാം: പ്രകൃതിയെ അതിന്റെ സാകല്യത്തിൽ, പ്രകൃതിയേയും അതുൾക്കൊള്ളുന്നതെന്തിനേയും തങ്ങൾക്കറിയാമെന്ന് നിങ്ങൾക്കത്രയ്ക്കു തീർച്ചയുണ്ടോ? “ഉണ്ട്” എന്നാണു നാം കേൾക്കുന്നതെങ്കിൽ അതിനെക്കാൾ വീരവാദം നിറഞ്ഞതും അതിരുകവിഞ്ഞതുമായ ഒരുത്തരം വേറേയില്ലതന്നെ. വിചിത്രവും തരം താണതുമായ ആ പറച്ചിലുകൾ കേട്ടിട്ട് എനിക്കു മനസ്സിലായിടത്തോളം ആ സിദ്ധാന്തം കൊണ്ട് യഥാർത്ഥത്തിൽ ഉദ്ദേശിക്കുന്നത്, അല്ലെങ്കിൽ, ഇതായിരിക്കാം ഉദ്ദേശിക്കുന്നതെന്നൊരു സൗജന്യം ഞാൻ കാണിക്കുകയാണെങ്കിൽ, ഇതായിരിക്കാം: ‘ഒരു യഥാർത്ഥകലാകാരൻ, യഥാർത്ഥകവി, താൻ എന്തു കാണുന്നുവോ, തനിക്കെന്തനുഭൂതമാകുന്നുവോ, അതിനനുസരിച്ചേ വരയ്ക്കാൻ പാടുള്ളു. തന്റെ സ്വന്തം പ്രകൃതിയോട് അങ്ങേയറ്റം വിശ്വസ്തനായിരിക്കണം അയാൾ. മറ്റൊരാളുടെ, അതിനി എത്ര മഹാനായാലും, കണ്ണുകളോ മാനസികാനുഭവങ്ങളോ കടം വാങ്ങാനുള്ള പ്രലോഭനത്തെ, മരണത്തെപ്പോലെ, ഒഴിവാക്കണം; അല്ലെങ്കിൽ അയാൾ നമുക്കു തരുന്ന ആവിഷ്കരണം നുണകളുടെ ഒരു കെട്ടായിരിക്കും, സത്യങ്ങളായിരിക്കില്ല.’  ഞാൻ പറഞ്ഞ പണ്ഡിതമ്മന്യർ (അവരുടെ പ്രതിനിധികൾ എവിടെയുമുണ്ട്, കാരണം, സർഗാത്മകത ഇല്ലാത്തവരേയും അലസരേയും സുഖിപ്പിക്കാൻ പറ്റിയതാണല്ലോ, ആ സിദ്ധാന്തം) ഇങ്ങനെയല്ല തങ്ങളുടെ പ്രമാണത്തെ മനസ്സിലാക്കേണ്ടതെന്നു വാദിക്കുകയാണെങ്കിൽ, ഇത്രയേ അവർ പറയാനുദ്ദേശിക്കുന്നുള്ളു എന്നു കരുതാൻ നമുക്കവകാശമുണ്ട്: “ഞങ്ങൾക്കു ഭാവനാശേഷിയില്ല, മറ്റൊരാൾക്കും അതുണ്ടാവരുതെന്നും ഞങ്ങൾ ഇതിനാൽ ഉത്തരവിടുന്നു.“

എത്ര നിഗൂഢമയമാണ്‌ മനുഷ്യന്റെ മാനസികശേഷികളിൽ റാണിയായ ഈ ഭാവന! അത് മറ്റെല്ലാറ്റിനേയും സ്പർശിക്കുന്നു; അവയെ പ്രചോദിപ്പിക്കുന്നു, അവയെ യുദ്ധത്തിനിറക്കിവിടുന്നു. അവയോടു താദാത്മ്യം തോന്നുന്ന തരത്തിൽ അത്ര സൂക്ഷ്മമായി അതവയോടു സദൃശമാണെങ്കിലും അതൊരിക്കലും സ്വന്തം സ്വത്വം നഷ്ടപ്പെടുത്തുന്നില്ല; ഭാവന സജീവമല്ലാത്തവരെ അനായാസമായി തിരിച്ചറിയുകയും ചെയ്യാം, സുവിശേഷത്തിലെ അത്തിമരത്തെപ്പോലെ അവരുടെ രചനകളെ ഉണക്കിക്കളയുന്ന ഏതോ അജ്ഞാതശാപത്താൽ.

ഭാവന വിശകലനമാണ്‌; ഭാവന സങ്കലനമാണ്‌; എന്നാൽ വിശകലനം ചെയ്യാൻ വൈദഗ്ധ്യമുള്ളവരും പ്രശ്നങ്ങളെ സംഗ്രഹിക്കാൻ മതിയായ പ്രാപ്തിയുള്ളവരും ഭാവനാശേഷിയില്ലാത്തവരാവാനും മതി. ഭാവന അതെല്ലാമാണ്‌, എന്നാൽ അതു മാത്രമല്ല. ഭാവന സംവേദനക്ഷമതയാണ്‌; എന്നാൽ സംവേദനക്ഷമത കൂടിപ്പോയ ചിലരുണ്ട് -ഭാവന ഒട്ടുമില്ലാത്തവരുമാണവർ. ഭാവനയാണ്‌ മനുഷ്യനെ നിറത്തിന്റെയും വടിവിന്റെയും ശബ്ദത്തിന്റെയും ഗന്ധത്തിന്റെയും ധാർമ്മികപ്രാധാന്യം പഠിപ്പിച്ചത്. ആദിയിൽ ഭാവന സാദൃശ്യവും രൂപകവും സൃഷ്ടിച്ചു. സൃഷ്ടലോകത്തെ അത് പിരിച്ചെടുക്കുന്നു, ആത്മാവിന്റെ അത്യഗാധതകളിൽ നിന്നുറവെടുക്കുന്ന ചില പ്രമാണങ്ങൾക്കനുസൃതമായി ശേഖരിക്കുകയും ക്രമപ്പെടുത്തുകയും ചെയ്ത സാമഗ്രികൾ വച്ച് അത് മറ്റൊരു ലോകം സൃഷ്ടിക്കുന്നു, പുതിയതൊന്നിന്റെ അനുഭൂതി ഉളവാക്കുന്നു. ഭാവനയാണ്‌ ലോകത്തെ സൃഷ്ടിച്ചതെന്നതിനാൽ (മതപരമായ അർത്ഥത്തിലും അങ്ങനെതന്നെ പറയാമെന്ന് എനിക്കു തോന്നുന്നു) ഭാവന തന്നെയാണ്‌ ലോകത്തെ ഭരിക്കേണ്ടതും. ഭാവനാശേഷിയില്ലാത്ത ഒരു സൈനികനെക്കുറിച്ച് നാം എന്താണു പറയുക? അയാൾ ഒന്നാന്തരം പടയാളിയായിരിക്കുമെന്ന്, എന്നാൽ ഒരു സേനയുടെ നായകത്വം കൊടുത്താൽ വിജയങ്ങൾ പ്രതീക്ഷിക്കേണ്ടെന്ന്. സമാനമായ ഒന്നായിരിക്കും, തന്റെ ശേഷികളുടെ നായകത്വത്തിൽ നിന്ന് ഭാവനയെ മാറ്റി അവിടെ തന്റെ ഭാഷാപരിജ്ഞാനത്തെയോ നിരീക്ഷണപാടവത്തെയോ പ്രതിഷ്ഠിക്കുന്ന ഒരു നോവലിസ്റ്റിന്റെയോ കവിയുടെയോ കാര്യം. ഭാവനയില്ലാത്ത ഒരു നയതന്ത്രജ്ഞനെക്കുറിച്ച് നാം എന്താണു പറയുക? പണ്ടു നടന്ന ഉടമ്പടികളേയും സഖ്യങ്ങളേയും കുറിച്ച് അയാൾക്ക് സമഗ്രമായ ജ്ഞാനമുണ്ടെന്നും എന്നാൽ ഭാവിയിൽ മറഞ്ഞുകിടക്കുന്ന ഉടമ്പടികളേയും സഖ്യങ്ങളേയും കുറിച്ച് അയാൾക്ക് ഒരൂഹവുമില്ലെന്നും. ഭാവനയില്ലാത്ത ഒരു പണ്ഡിതനെക്കുറിച്ച് നാം എന്താണു പറയുക? പഠിക്കേണ്ടതായിട്ടുള്ളതെല്ലാം, പഠിക്കേണ്ടി വന്നതിനാൽ മാത്രം, അയാൾ പഠിച്ചുകഴിഞ്ഞുവെന്നും മറഞ്ഞുകിടക്കുന്ന പുതിയ നിയമങ്ങൾ കണ്ടെത്താൻ അയാൾക്കു കഴിയില്ലെന്നും. ഭാവന യാഥാർത്ഥ്യത്തിന്റെ റാണിയാണ്‌; ‘സാദ്ധ്യമായത്’ യാഥാർത്ഥ്യത്തിന്റെ ഒരു മേഖലയുമാണ്‌. അത് അനന്തതയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതില്ലെങ്കിൽ മറ്റു ശേഷികളെല്ലാം, അവയിനി എത്ര ഉറച്ചതും മൂർച്ചയുള്ളതുമാവട്ടെ, ഇല്ലാത്തപോലെയാണ്‌; മറിച്ച് മറ്റേതെങ്കിലും ശേഷിയുടെ ദൗർബ്ബല്യം ഊർജ്ജസ്വലമായ ഒരു ഭാവനയുടെ കൂട്ടുണ്ടെങ്കിൽ അപ്രധാനമായ ഒരു നിർഭാഗ്യം മാത്രമാകുന്നു. മറ്റൊരു ശേഷിക്കും ഭാവനയെ കൂട്ടാതെ പറ്റില്ല; എന്നാൽ ഭാവനയ്ക്ക് മറ്റു ചില ശേഷികളുടെ സ്ഥാനമെടുക്കാനും കഴിയും. മറ്റു ശേഷികൾ നിരന്തരശ്രമങ്ങളിലൂടെയും വസ്തുക്കളുടെ സ്വാഭാവികക്രമത്തിനു നിരക്കാത്ത രീതികളിലൂടെയും തേടിക്കണ്ടുപിടിക്കുന്നതിന്റെ മർമ്മത്തിലേക്ക് ഭാവന അഭിമാനത്തോടെ നേരേ കടന്നുചെല്ലുന്നു. അവസാനമായി പറയട്ടെ, ഭാവനയ്ക്ക് ധാർമ്മികതയിലും പ്രബലമായ ഒരു ഭാഗമെടുക്കാനുണ്ട്. ഭാവനയില്ലെങ്കിൽ നന്മയെന്താണ്‌? അങ്ങനെയാണെങ്കിൽ കരുണയില്ലാത്ത നന്മയെക്കുറിച്ചും സ്വർഗ്ഗമില്ലാത്ത നന്മയെക്കുറിച്ചും നിങ്ങൾക്കു പറയാം. കഠിനവും ക്രൂരവും വന്ധ്യവുമാണത്; ചില രാജ്യങ്ങളിൽ അത് മതഭ്രാന്തായി പരിണമിച്ചിട്ടുണ്ട്, ചിലേടത്ത് പ്രൊട്ടെസ്റ്റാന്റിസമായും.

(1859ലെ സാലണിൽ നിന്ന്)

അഭിപ്രായങ്ങളൊന്നുമില്ല: