2021, ജൂൺ 11, വെള്ളിയാഴ്‌ച

ബോദ്‌ലേർ - ചിത്രകലയെക്കുറിച്ച്

 പണ്ടൊരിക്കൽ ഒരു ജർമ്മൻ കർഷകൻ ഒരു ചിത്രകാരനെ ചെന്നുകണ്ട് ഇങ്ങനെ പറഞ്ഞു: “സർ, എന്റെയൊരു ഛായാചിത്രം വരച്ചുതരണം. അതിൽ കൃഷിക്കളത്തിന്റെ മുൻകവാടത്തിൽ എന്റെ അച്ഛൻ എനിക്കു തന്നിട്ടുപോയ വലിയ കസേരയിൽ ഞാനിരിക്കുന്നതായി കാണിക്കണം. എന്റെ അരികത്ത് എന്റെ ഭാര്യയെ കയ്യിൽ നെയ്ത്തുകോലുമായി വരയ്ക്കണം. ഞങ്ങൾക്കു പിന്നിലായി അത്താഴത്തിനൊരുക്കുന്ന എന്റെ പെണ്മക്കൾ വന്നുപോകണം. ഇടതുഭാഗത്തായി ഒരു പെരുവഴി വരച്ചിട്ട് പശുക്കളെ തൊഴുത്തിലാക്കി വരുന്ന എന്റെ ആണ്മക്കൾ ചിലരെ ചിത്രീകരിക്കണം; മറ്റാണ്മക്കൾ എന്റെ ചെറുമക്കളുമായി വയ്ക്കോൽ കയറ്റിയ വണ്ടികൾ മൂടിയിടുകയായിരിക്കും. ഇതെല്ലാം വീക്ഷിച്ചുകൊണ്ടിരിക്കുന്ന എന്നെ വരയ്ക്കുമ്പോൾ അസ്തമയസൂര്യന്റെ രശ്മികൾ നിറം പകരുന്ന എന്റെ ചുരുട്ടിൽ നിന്നുയരുന്ന പുകച്ചുരുളുകൾ മറന്നുപോകരുതേ. തൊട്ടടുത്തുള്ള പള്ളിയിലെ മണിമേടയിൽ നിന്ന് വൈകുന്നേരത്തെ പ്രാർത്ഥനയ്ക്കുള്ള മണിയടിക്കുന്നതും കാഴ്ചക്കാരൻ കേൾക്കണമെന്ന് എനിക്കാഗ്രഹമുണ്ട്. അച്ഛനും മക്കളുമുൾപ്പെടെ ഞങ്ങളുടെയെല്ലാം കല്യാണം അവിടെയായിരുന്നല്ലോ. ഒരു ദിവസത്തെകൂടി അദ്ധ്വാനത്തിന്റെ ഫലമായി വളർന്ന എന്റെ സമ്പത്തും എന്റെ കുടുംബത്തെയും നോക്കി ആ സമയത്തിരിക്കുന്ന എന്റെ മുഖത്തെ സംതൃപ്തഭാവം വരയ്ക്കണമെന്നത് വളരെ പ്രധാനമാണ്‌.”

ആ കർഷകന്‌ എന്റെവക ഉച്ചത്തിൽ ഒരു കയ്യടി! താനറിയാതെതന്നെ ചിത്രകല എന്നാൽ എന്താണെന്ന് അയാൾക്കു മനസ്സിലായിരിക്കുന്നു. തന്റെ തൊഴിലിനോടുള്ള സ്നേഹം അയാളുടെ ഭാവനാശക്തിയെ സമ്പന്നമാക്കുകയായിരുന്നു. ആ ഛായാചിത്രം വരയ്ക്കാൻ യോഗ്യനായി നമ്മുടെ പുതുമോടിച്ചിത്രകാരന്മാരിൽ ആരെങ്കിലും ഒരാളുണ്ടോ? അവരിൽ ആർക്കെങ്കിലുമുണ്ടോ, ആ മനുഷ്യന്റേതിനു തുല്യമായ ഒരു ഭാവന?


(1859ലെ സലോൺ എന്ന ലേഖനത്തിൽ)

അഭിപ്രായങ്ങളൊന്നുമില്ല: