ഛായാചിത്രം
ഇന്നത്തെ ഈ മുഖം എനിക്കുണ്ടായിരുന്നില്ല
എത്ര പ്രശാന്തവും
എത്ര വിഷാദപൂർണ്ണവും
എത്ര ശുഷ്കിച്ചതുമാണത്.
എന്റെ കണ്ണുകൾ ഇത്ര ശൂന്യമായിരുന്നില്ല
എന്റെ ചുണ്ടുകൾ ഇത്ര വ്രണിതമായിരുന്നില്ല.
ഈ ബലം കെട്ട കൈകൾ എനിക്കുണ്ടായിരുന്നില്ല
എത്ര അനക്കമറ്റതും
തണുത്തതും മരിച്ചതുമാണവ.
പുറത്തു കാട്ടാൻ ഞാനറയ്ക്കുന്ന ഈ ഹൃദയവും
എനിക്കുണ്ടായിരുന്നില്ല.
ഈ മാറ്റം ഞാനറിഞ്ഞതേയില്ല
എത്ര ലളിതവും
അനായാസവും
സുനിശ്ചിതവുമായിരുന്നു അത്.
-ഏതു കണ്ണാടിയിലാണെനിക്കെന്റെ മുഖം നഷ്ടമായത്?
പാതിരാവിന്റെ കാവാടങ്ങൾ
പാതിരാവിന്റെ കവാടങ്ങൾ തുറക്കാൻ മാലാഖമാരെത്തുന്നു,
ആ മുഹൂർത്തത്തിൽ നിദ്രയത്ര ഗാഢം,
അത്ര വ്യാപകം നിശ്ശബ്ദതയും.
കവാടങ്ങൾ ഉരുണ്ടുതുറക്കുന്നു,
അറിയാതെ നാം നിശ്വാസമുതിർക്കുന്നു.
ഗാനങ്ങളും പാടി മാലാഖമാരെത്തുന്നു,
പറുദീസയിലെ തെന്നലിലവരുടെ കഞ്ചുകങ്ങൾ പാറുന്നു,
നമുക്കറിയാത്ത ഭാഷയിൽ ഒഴുകുമ്പോലവർ പാടുന്നു.
പൂക്കളും കനികളുമായിപ്പിന്നെ മരങ്ങളാവിർഭവിക്കുന്നു,
ചന്ദ്രനും സൂര്യനുമവയുടെ കതിരുകൾ പിണയ്ക്കുന്നു,
മഴവില്ലതിന്റെ നാടകളയയ്ക്കുന്നു,
നക്ഷത്രങ്ങളുമായിക്കലർന്നു പിന്നെ
മൃഗങ്ങളും വരവാകുന്നു.
പാതിരാവിന്റെ കവാടങ്ങൾ തുറക്കാൻ മാലാഖമാരെത്തുന്നു.
ഇനി നേരമില്ലെന്നു നാമറിയുന്നു,
ഇനി കാണാനൊരു കാഴ്ചയുമില്ല.
വിട പറയാൻ നമ്മുടെ കൈകളുയർന്നുവെന്നു നാമറിയുന്നു,
നമ്മുടെ കാലടികൾ മണ്ണിന്റെ പിടി വിട്ടുവെന്നു നാമറിയുന്നു,
പിറവികൾ തന്നാരംഭത്തിൽ പ്രവചിക്കപ്പെട്ടതാണീ യാത്ര,
അന്നേ സ്വപ്നത്തിൽ വെളിപ്പെട്ടതും.
മാലാഖമാർ നമ്മെ വന്നു ക്ഷണിക്കുന്നു,
സ്വപ്നമല്ലിതെന്നു നാം സ്വപ്നവും കാണുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ