2016, മാർച്ച് 5, ശനിയാഴ്‌ച

റഫായെൽ അറൈവലോ മർത്തീനസ് - രണ്ടു കവിതകള്‍

ഒരു ഗന്ധാനുഭൂതി



ഹാ, കുടിലമദിര പോലെന്റെ ചുണ്ടുകളിലേക്കു
ഞാനെടുത്തുയർത്തിയ പ്രൗഢമുഖങ്ങൾ,
പൂത്ത മരച്ചില്ല പോലെന്റെ മടിയിൽ
ഞാനെടുത്തിരുത്തിയ മുഗ്ധകൾ.

പിന്നെയവൾ, ചെമ്പൻ മുടിക്കാരിയൊരുവൾ,
ഒരസ്പഷ്ടഗന്ധാനുഭൂതി
എന്റെ ജീവിതത്തിൽ ശേഷിപ്പിച്ചു പോയവൾ.

അവളുടെ വജ്രക്കണ്ണുകളിലുണ്ടായിരുന്നു,
മനസ്സസ്വസ്ഥമാക്കുന്നൊരു ശൂന്യഭാവം;
മറ്റൊരു പെണ്ണിൽ നിന്നും ഞാനറിഞ്ഞിട്ടില്ല,
ഇത്രയും പ്രബലമായൊരു മരണാനുഭൂതി;
അവളല്ലാതാരുമെനിക്കു നല്കിയിട്ടില്ല,
ഇതു പോലെരിയുന്നൊരു ജീവിതബോധം.



ഒരോർമ്മയാണെന്റെ ജീവിതം



അവളെക്കാണുമ്പോൾ ഞാൻ സ്നേഹിച്ചതെന്നെത്തന്നെയായിരുന്നു.
ഞാൻ തൊണ്ട തെളിഞ്ഞു പാടിയെങ്കിലതവൾക്കായിട്ടായിരുന്നു,
എന്റെ തമോവൃതയൗവനത്തില്‍ തിരി തെളിച്ചവൾക്കായി,
ആകാശത്തിനു നേർക്കെന്റെ കണ്ണുകളെ തിരിച്ചവൾക്കായി.

അവളുടെ പ്രണയമൊരു പാനീയം പോലെന്നെ നനച്ചു.
ഒരു തൂവാല പോലെന്റെ ഹൃദയം ഞാൻ മടക്കിയെടുത്തു,
പിന്നെ ജീവിതത്തിന്റെ വാതിലും ചാരി ഞാനിറങ്ങി.

ഇന്നുമതെന്റെ ഹൃദയത്തെ പരിമളപ്പെടുത്തുന്നു,
വിദൂരവും അദൃശ്യവുമായൊരു കവിതയോടെ.


റഫായെൽ അറൈവലോ മർത്തീനസ്

Rafael Arevalo Martinez( 1884-1975) - ഗ്വാട്ടിമാലൻ കവിയും നോവലിസ്റ്റും. “കുതിരയെ ഓർമ്മപ്പെടുത്തുന്നൊരാൾ” എന്ന കഥ ഏറ്റവും പ്രശസ്തമായ രചന. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തമായ ലാറ്റിനമരിക്കൻ ചെറുകഥ എന്നുപോലും പറയപ്പെടുന്നു.


Link to Britannica

From the English version by William Carlos Williams

അഭിപ്രായങ്ങളൊന്നുമില്ല: